Thursday, August 31, 2006

ഒരാള്‍ മരിക്കുന്നത്

ഒരാള്‍ മരിക്കുക എന്നാല്‍ വലിയ കാര്യമാണോ അതെ ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്കൊപ്പം എന്തെല്ലാം ആണ് നഷ്ടപ്പെടുന്നത്. അയാളുടെ ശരീരം വീടിന്റെ പടഇയിറങ്ങുമ്പോള്‍ അയാളുടെ ഓര്‍മ്മകളും നമ്മിള്‍ നിന്ന് അയാളപ്പോലെ യാത്ര പറയാതെ പടിയിറങ്ങി പോവുകയാണ്.

മരണം എന്നും എന്നെ പേടിപ്പിക്കുന്ന ഒ‌രോര്‍മ്മയായിരുന്നു. മരണത്തിന്റെ തണുപ്പും അതിന്റെ ചടങ്ങുകളുടെ കുന്തഇരിക്ക മണവും എന്റെ ഓര്‍മ്മകളില്‍ അസ്വസ്ഥതയായി പടര്‍ന്നിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായി മുഴങ്ങുന്ന ഒ‌രു പള്ളി മണിപോലും എന്റെ ഞരമ്പുകളില്‍ ഭയത്തിന്റെ കരിനാഗമായി നീലനിറം പടര്‍ത്തുമായിരുന്നു. എന്നെ വിട്ടൊഴിയാതിരുന്ന മരണത്തിന്റെ തണുത്ത കരങ്ങളില്‍ ഏഴാം വയസ്സു മുതലിന്നോളം എന്റെ കൌമാരക്കാലം വരെ എന്റെ ഒ‌ത്തിരി പ്രിയപ്പെട്ടവര്‍ പെട്ടുപ്പോയിട്ടുണ്ട്. അവരില്‍ ഓരോരുത്തരും അവരെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ആകട്ടെ ഇനിയുള്ള കുറച്ച് ദിവസങ്ങളില്‍

ജീവിതത്തിലുടനീളം തീര്‍ത്തും അരക്ഷിതനായ ഒ‌രു കുട്ടിയായിരുന്നു ഞാന്‍. ലോകത്തിന്റെ വിശാലതയിലേക്ക് കൈ പിടിച്ചു നടത്താന്‍ പലപ്പോഴും എനിക്ക് ആരും തുണയുണ്ടായിരുന്നില്ല. ജീവിതത്തില്‍ കയ്ക്കുന്ന അനുഭവങ്ങള്‍ തനിച്ചു നേരിട്ടതു കൊണ്ടാവണം എന്റെ സ്വാഭാവം പലപ്പോഴും പരുഷമായി തീരാറുണ്ടായിരുന്നു. എന്റെ സനേഹനിധിയായ അമ്മയും ഏക സഹോദരിയും ബന്ധുക്കളും മറ്റും ഇവന്‍ മാത്രമെന്താ ഇങ്ങനെ എന്നോര്‍ത്ത് വിലപിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍പ്പോലും ഞാന്‍ നിസഹായനായിരുന്നു.

അമ്മയുടെ വിവാഹം കഴിക്കാത്ത നഴ്സറി ടീച്ചറായ അനുജത്തിയായിരുന്നു എന്നെ നാലുവയസ്സുവരെ വളര്‍ത്തിയിരുന്നത്. കൊച്ചുകുഞ്ഞുമ്മ എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ അവരെ വിളിച്ചു കൊണ്ടിരുന്നത്. എന്റെ ചേച്ചിക്ക് പിന്നാലെ അപ്രതീക്ഷിതമായി ഞാന്‍ ജന്‍മം കൊണ്ടതിന്റെ ദൂഷ്യഫലമായിരുന്നു എന്റെ ഈ പ്രവാസ കാലത്തിന് കാരണമായി തീര്‍ന്നത്. രണ്ടു മക്കളെയും മറ്റു ജോലികളെയും ഒ‌രുമിച്ച് കൊണ്ടു പോകാന്‍ എന്റെ പെറ്റമ്മയ്ക്ക് കഴിയില്ല എന്നതു കൊണ്ട് എന്നെ വളര്‍ത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു.

എന്തു കൊണ്ടു അവര്‍ ഏറ്റവും ഇളയതായ എന്നെ തിരഞ്ഞെടുത്തു എന്നതിന് ആണ്‍കുട്ടികളെ അവര്‍ക്ക് ഇഷ്ടമായിരുന്നു എന്നതാണ് ഉത്തരം. അമ്മയുടെ മറ്റനുജത്തിമാരെല്ലാം വിവാഹിതരായിട്ടും അവര്‍ മാത്രം വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം അവരുടെ ഹൃദയത്തിന്റെ വാല്‍വിന് തകരാറുള്ളതു കൊണ്ടായിരുന്നു എന്നത് ഞാന്‍ വളരെ വൈകിയാണ് മനസിലാക്കിയത്. മനസില്‍ സ്നേഹമുള്ള അമ്മയായിരുന്ന അവര്‍ എന്നോട് പലപ്പോഴും ഒ‌രു നേഴ് സറി ടീച്ചറിനേപ്പോലെയാണ് പെരുമാറിയിരുന്നത്.

ജനിച്ചു വീണ ഉടനെ കരയാതിരുന്ന ഞാന്‍ വയറ്റാട്ടിയെയും അമ്മയെയും ബന്ധുക്കളെയും പിന്നീട് ഡോക്ടര്‍മാരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിട്ടുള്ളത്. ശരീരം നീലനിറത്തില്‍ പൊതിഞ്ഞ് ഞാന്‍ മരണത്തിലേക്ക് മുങ്ങി കൊണ്ടിരുന്നപ്പോള്‍ എന്റെ ജനനേന്ദ്രിയത്തില്‍ നുള്ളി എന്നെ കരയിച്ചത് കൊച്ചു കുഞ്ഞുമ്മയാണ്. ജനിച്ച ഉടനെ കരയാതിരുന്നതിനാല്‍ എന്റെ ഹൃദയത്തിന്റെ വാല്‍വിനും പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ആ ആദൃശ്യചരടാണ് എന്നെയും കൊച്ചു കുഞ്ഞുമ്മയെയും ബന്ധിപ്പിച്ചിരുന്നത് എന്ന് ഞാന്‍ വൈകി മനസിലാക്കി.

ഇടത്തേ കൈയ്യനായ എന്നെ അടിതന്നും ഇടത്തേ കൈ ചെവിയില്‍ പിടിപ്പിച്ച് ഊണ് വാരിത്തീറ്റിച്ചും അവര്‍ എന്നെ ഒ‌രു വലത്തേ കൈയ്യനാക്കി മാറ്റി. മെലിഞ്ഞ ശരീരമായിരുന്നെന്കിലും അടങ്ങിയിരിക്കാത്ത കുസൃതിക്കാരനായ എന്ന അടക്കാന്‍ വടി എന്ന ഒ‌രു വാക്കു മാത്രം മതിയായിരുന്നു അവര്‍ക്ക്. നീണ്ട മുടിയും വെളുത്ത് നീണ്ട കൈ വിരലുകളും ഉള്ള കുഞ്ഞുമ്മയുടെ ആരും ഉടയ്ക്കാത്ത, പാല്‍ ചുരത്താത്ത മുലകള്‍ കുടിച്ചു കൊണ്ടായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്.
പേരമരത്തില്‍ കയറിയതിന് അതിന്റെ ചുവട്ടില്‍ ഞാന് വീഴുമോ എന്ന് ഭയന്ന് വടിയുമായി നിന്നിരുന്ന കുഞ്ഞുമ്മയെ പേടിച്ച് മരത്തിലിരുന്ന് അലറി കരയുന്ന നാലു വയസ്സുകാരനെ അവ്യക്തമായ ഓര്‍മ്മകളില്‍ എനിക്കിന്നും കാണാന്‍ കഴിയുന്നുണ്ട്.

ഞാന് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അവരുടെ മരണം. ഏഴു വയസ്സുകാരന്റെ ബുദ്ധിയില്‍ മരണം എന്നതിന് കാര്യമായ അര്‍ത്ഥമില്ലെങ്കിലും ഞാന്‍ കുറെ കരഞ്ഞു. കാരണം മരിച്ചു പോയത് എന്റെ അമ്മയായിരുന്നു. പിന്നീട് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളില്‍ ഞാന്‍ അവരെ മറന്നു പോയെങ്കിലും ഇടയ്ക്ക് വല്ലാതെ മിടിക്കുന്ന ഗുളികകളുടെ ശാസനത്താല്‍ മാത്രം ശാന്തമാകുന്ന എന്റെ കൊച്ചു ഹൃദയമായി ഇന്നും കുഞ്ഞുമ്മ എന്നെ ഓര്‍മ്മിച്ചു കൊണ്ടിരിക്കുന്നു.

2 comments:

കര്‍ണ്ണന്‍ said...

ഒരാള്‍ മരിക്കുന്നത് എത്രമാത്രം വലുതാണ്...?

മനോജ് കുമാർ വട്ടക്കാട്ട് said...

ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകളിലൂടെയാണു മരിച്ചവരുടെ ജീവിതം.
ഓര്‍മകളും മരിക്കുമ്പോള്‍ ആത്മാവ്‌ സ്വതന്ത്രമാകുന്നു.